എഡിജിപി അജിത് കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി; ശത്രുസംഹാരപൂജ നടത്തിയെന്ന് റിപ്പോർട്ട്

വിവാദങ്ങൾക്കിടെ എഡിജിപി അജിത് കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവ് ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജ നടത്തിയതായാണ് സൂചന. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
എഡിജിപിയുടേത് സ്വകാര്യ സന്ദർശനമായിരുന്നെന്നും സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഒപ്പമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.
അജിത് കുമാറിനെ ചുമതലയിൽനിന്ന് നീക്കണമെന്ന് സിപിഐ അടക്കമുള്ളവർ ആവശ്യപ്പെടുമ്പോഴാണ് എഡിജിപിയുടെ ക്ഷേത്രദർശനവും വഴിപാടുകളും. ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എഡിജിപിക്കെതിരേ ഉയർന്ന പരാതികളിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.