തൻ്റെ പേരുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമമെന്ന് പി.വി.അൻവർ; നിലമ്പൂരിൽ വൻ ജനാവലിയ്ക്ക് മുന്നിൽ

തൻ്റെ പേരുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമമെന്ന് പി.വി അൻവർ. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലിക്ക് മുന്നിലായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. തൻ്റെ പേര് അൻവർ ആയത് കൊണ്ട് മുസ്ലിം വർഗീയവാദി ആക്കാൻ നോക്കിയെന്ന് അൻവർ പറഞ്ഞു. ഞാൻ 5 നേരം നിസ്‌കരിക്കുന്നവൻ ആണ് എന്ന് പറഞ്ഞതിൽ നിന്നാണ് പ്രശ്നം തുടങ്ങുന്നത്. മതവിശ്വാസി ആയതുകൊണ്ട് വർഗീയവാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവൻ ആണ് വർഗീയ വാദിയെന്നും അൻവർ പറഞ്ഞു.
‘മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം. ഞാൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. സരക്കാര്‍ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം എന്ന് ഞാൻ പലവട്ടം പറഞ്ഞതാണ്. കാലു വയ്യാത്തവർ ഒക്കെ ഈ പ്രാർത്ഥന സമയത്ത് 5 മിനിറ്റ് എണീച്ച് നിൽക്കേണ്ടി വന്നത് കണ്ടു. എൻ്റെ വ്യക്തിപരമായ അഭിപ്രായം സര്ക്കാര് പരിപാടികളിൽ ഒരു പ്രാർത്ഥനയും വേണ്ട എന്നാണ്. എല്ലാവരും ഒരു സമയത്ത് ഒരു ബാങ്ക് മതി എന്ന് സ്നേഹപൂർവ്വം സമുദായിക നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്’, അൻവർ പറഞ്ഞു.
സ്വർണ്ണക്കടത്തും മുഖ്യമന്ത്രിയും എഡിജിപിയെക്കുറിച്ചും തുടങ്ങി മുമ്പ് തന്നെ പ്രസ്മീറ്റിൽ വിശദീകരിച്ച കാര്യങ്ങളും അൻവർ വീണ്ടും വ്യക്തമാക്കുകയും ചെയ്തു. വൻ ജനാവലിയാണ് അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെത്തിയത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്.